This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അമേരിക്കന്‍ സാഹിത്യം

American Literature


1775-83-ലെ സ്വാതന്ത്ര്യസമരത്തിനു ശേഷം അമേരിക്കന്‍ ഐക്യനാടുകളായി(യു.എസ്.)ത്തീര്‍ന്ന പ്രദേശത്തെ ഇംഗ്ലീഷ് സാഹിത്യം. സ്വാതന്ത്ര്യസമരത്തിനു മുന്‍പുള്ള കൊളോണിയല്‍കാലം, സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ദേശീയകാലം, രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള സാര്‍വദേശീയകാലം, എന്നിങ്ങനെ രാഷ്ട്രീയപശ്ചാത്തലമനുസരിച്ച് അമേരിക്കന്‍ ഇംഗ്ലീഷ് സാഹിത്യത്തെ മൂന്നു പ്രധാന ഘട്ടങ്ങളായി ചരിത്രകാരന്മാര്‍ വിഭജിക്കാറുണ്ട്. ഈ ഘട്ടവിഭജനം അടിസ്ഥാനമാക്കി പ്രായേണ പ്രസ്ഥാനങ്ങളിലൂടെ അമേരിക്കന്‍ സാഹിത്യത്തിന്റെ വികാസത്തെ വിവരിക്കാവുന്നതാണ്.

ആദ്യകാലസാഹിത്യം

കൊളോണിയല്‍ ദശയിലെ ആദ്യഘട്ടങ്ങളില്‍ അമേരിക്കന്‍ സാഹിത്യം ബ്രിട്ടീഷ് സാഹിത്യത്തിന്റെ ചെറിയൊരു ഉപശാഖ മാത്രമായിരുന്നു. ഇംഗ്ളണ്ടില്‍ ജനിച്ചു വളര്‍ന്ന്, അവിടെനിന്നുതന്നെ വിദ്യാഭ്യാസം നേടിയ കുടിയേറ്റക്കാരായിരുന്നു ഈ നാട്ടിലെ ആദ്യത്തെ എഴുത്തുകാര്‍. പുതിയ നാടിന്റെ വര്‍ണനകളും അവിടത്തെ കുടുംബ-സാമൂഹികജീവിതങ്ങളുടെ വിവരണങ്ങളും കുടിയേറ്റക്കാര്‍ക്കു പുത്തന്‍ മണ്ണിലുണ്ടായ അനുഭവങ്ങളുമായിരുന്നു, പ്രായേണ ഈ ആദ്യകാലസാഹിത്യത്തിലെ പ്രതിപാദ്യം. യഥാര്‍ഥബന്ധം (True Relation, 1608), വെര്‍ജീനിയയുടെ ചരിത്രം (General Histroy of Virginia), പുതിയ ഇംഗ്ലണ്ടും ഗ്രീഷ്മദ്വീപുകളും (New England and the Summer Isles, 1624) എന്നീ ഗ്രന്ഥങ്ങളെഴുതിയ ക്യാപ്റ്റന്‍ ജോണ്‍ സ്മിത്ത് (1580-1631), 1856-ല്‍ പ്രസിദ്ധം ചെയ്ത പ്ലിമത്ത് തോട്ടങ്ങളുടെ ചരിത്രം (History of Plymouth plantation) എന്ന കൃതിയെഴുതിയ വില്യം ബ്രാഡ്ഫോഡ് (1590-1657), വെര്‍ജീനിയ്ക്കും വടക്കന്‍കരോലിനയ്ക്കും ഇടയ്ക്കുള്ള വിഭജനരേഖയുടെ ചരിത്രം (History of the Dividing Line Between Virginia and North Carolina, 1729) എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ വില്യം ബേഡ് (1674-1744) എന്നിവരായിരുന്നു ആദ്യകാല അമേരിക്കന്‍ സാഹിത്യകാരന്മാരില്‍ പ്രമുഖര്‍.

പ്രശസ്തമതപ്രവര്‍ത്തകരുടെ കുടുംബത്തില്‍നിന്നും വന്ന കോട്ടണ്‍ മെയ്തര്‍ (1663-1728) അമേരിക്കയിലെ ആദ്യത്തെ എഴുത്തുകാരനായി ഗണിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ മാഗ്നേലിയ ക്രിസ്റ്റി അമേരിക്കാന (Magnalia Christi Americana, 1703) തുടങ്ങിയ കൃതികള്‍ ആധ്യാത്മികചിന്താപ്രധാനങ്ങളായിരുന്നു. ഇത്തരത്തില്‍ ഗ്രന്ഥരചന നടത്തിയ മറ്റൊരാളാണ് ജൊനാഥന്‍ എഡ്വേഡ്സ് (1703-58).

ഈ ആദ്യകാലസാഹിത്യത്തില്‍, പേരിനു മാത്രമേ കവിത ഉണ്ടായിരുന്നുള്ളൂ; ഉള്ളതു തന്നെയും കേവലം അനുകരണങ്ങളായിരുന്നു. അമേരിക്കയിലെ ആദ്യത്തെ കവയിത്രി എന്നറിയപ്പെടുന്ന ആന്‍ ബ്രാഡ്സ്ട്രീറ്റ് (1612-72) ഇംഗ്ലണ്ടിലാണ് ജനിച്ചുവളര്‍ന്നത്. പതിനെട്ടാമത്തെ വയസ്സില്‍ ഇവര്‍ ഭര്‍ത്താവുമൊന്നിച്ച് അമേരിക്കയില്‍ എത്തി. ഇംഗ്ളീഷ് മാതൃകകളെ ഉപജീവിച്ചെഴുതിയ ബ്രാഡ്സ്ട്രീറ്റിന്റെ ആദ്യ കവിതാസമാഹാരം അമേരിക്കയില്‍ അടുത്തകാലത്തു പൊട്ടിവിടര്‍ന്ന പത്താമത്തെ കാവ്യദേവത (The Tenth Muse Lately Sprung up in America) എന്ന പേരില്‍ 1650-ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധം ചെയ്തു. 1733-58 കാലഘട്ടത്തില്‍ ഖണ്ഡശഃ പ്രസിദ്ധീകൃതമായ പാവപ്പെട്ട റിച്ചാര്‍ഡിന്റെ പഞ്ചാംഗം (Poor Richard's Almanac) തുടങ്ങിയ കൃതികളെഴുതിയ ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ (1706-90) ആദ്യകാല സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ മുന്തിയ പരിഗണന അര്‍ഹിക്കുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം 1818-ല്‍ പ്രസിദ്ധം ചെയ്ത ആത്മകഥയില്‍ ഈ പുതിയ ലോകത്തിന്റെ ആദ്യചേതനയുടെ സ്പന്ദനങ്ങള്‍ കേള്‍ക്കാം. രാഷ്ട്രീയചിന്താപ്രധാനങ്ങളായ ഗ്രന്ഥങ്ങളും ഇക്കാലത്ത് എഴുതപ്പെട്ടിട്ടുണ്ട്. ഇവയില്‍ ലോകപ്രസിദ്ധങ്ങളായവയാണ് തോമസ് പെയിനിന്റെ (1737-1809) സാമാന്യ ബുദ്ധി (Common Sense, 1776), മനുഷ്യാവകാശങ്ങള്‍ (The Rights of Man, 1791-92) എന്നീ ഗ്രന്ഥങ്ങള്‍.

സ്വാതന്ത്ര്യലബ്ധിക്കുശേഷം

വിപ്ലവത്തെത്തുടര്‍ന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ ഒരു പുതിയ കാലഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 18-ാം ശ.-ത്തിലെ സാഹിത്യസങ്കേതങ്ങളോടുള്ള പ്രകടമായ വിപ്രതിപത്തിയായിരുന്നു 19-ാം ശ.-ത്തിലെ ആദ്യദശകങ്ങളില്‍ പൊതുവേ കണ്ടിരുന്നത്. തിമോത്തി ഡ്വൈറ്റ് (1752-1817), ജോണ്‍ ട്രംബ്ള്‍ (1756-1843), ചാള്‍സ് ബ്രോക്ഡണ്‍ എന്നിവരാണ് ഈ നവയുഗത്തിന്റെ പ്രതിനിധികള്‍. പ്രതിഭാശാലിയായ മറ്റൊരു അമേരിക്കന്‍ എഴുത്തുകാരന്‍ എന്ന പേരിനര്‍ഹന്‍ വാഷിങ്ടണ്‍ ഇര്‍വിങ് (1783-1859) ആണ്. നിക്കര്‍ ബ്രോക്കറുടെ ന്യൂയോര്‍ക്ക് ചരിത്രം (Knicker Brocker's History of New York, 1809) ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ പ്രഖ്യാതമായ കൃതി. എങ്കിലും റിപ്വാന്‍ വിങ്കിളിന്റെ സുപരിചിതമായ കഥ ഉള്‍ക്കൊള്ളുന്ന ദി സ്കെച്ച് ബുക്ക് (The Sketch Book, 1819) ആണ് ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.

കഥാകഥനത്തില്‍ പ്രാഗല്ഭ്യമുള്ള ജെയിംസ് ഫെനിമര്‍ കൂപ്പര്‍ (1789-1851) 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലെ ഗണനീയരായ ആഖ്യായികാകാരന്മാരുടെ കൂട്ടത്തില്‍ ഒരാളാണ്. കുട്ടിക്കാലത്തു 'ചുവന്ന ഇന്ത്യാക്കാരു'ടെ (Red Indians) യിടയില്‍ കഴിച്ചുകൂട്ടിയ നാളുകളിലെ അനുഭവങ്ങള്‍ ഇദ്ദേഹത്തിന്റെ ഭാവനയെ പ്രഫുല്ലമാക്കി; അതിന്റെ ഫലമായി മോഹിക്കന്മാരില്‍ അവസാനത്തെയാള്‍ (The Last of the Mohicans, 1826), മാര്‍ഗദര്‍ശകന്‍ (The Path Finder, 1840), മൃഗഹന്താവ് (The Deer Slayer, 1841) എന്നിങ്ങനെയുള്ള ഒട്ടധികം നോവലുകള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി.

എഡ്ഗാര്‍ അല്ലന്‍ പോ

അമേരിക്കന്‍ ഇതിവൃത്തങ്ങളെ ഉപജീവിച്ച്, തികഞ്ഞ വ്യക്തിത്വമുള്ള ശൈലിയില്‍ കാവ്യരചന നടത്തിയ ആദ്യത്തെ അമേരിക്കന്‍ കവി വില്യം കളന്‍ ബ്രയന്റ് (1794-1878) ആണ്. ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല കൃതിയായംഗീകരിക്കപ്പെടുന്ന താനടോപ്സിസ് (Thanatopsis, 1817) ഭാവനാസമ്പന്നതയുടെയും വര്‍ണനാചാതുരിയുടെയും ഉത്തമനിദര്‍ശനമാണ്. 19-ാം ശ.-ത്തിന്റെ ആദ്യത്തെ പകുതിയില്‍ അമേരിക്കയുടെ കാവ്യപ്രതിഭയ്ക്കു മിഴിവു നല്കിയ രണ്ടു കവികള്‍ എഡ്ഗാര്‍ അലന്‍ പോ (1809-49), ഹെന്‍റി വാഡ്സ്വര്‍ത്ത് ലോങ്ഫെലോ (1807-82) എന്നിവരാണ്. കഥാസാഹിത്യത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്കിയ മികവുറ്റ ഒരു കാഥികന്‍ കൂടിയാണ് പോ. ഇദ്ദേഹത്തിന്റെ കവിതകള്‍ ഭാവഭംഗിയും ശബ്ദസൗന്ദര്യവും ഒത്തിണങ്ങിയവയും അപൂര്‍വമായ കല്പനാവൈഭവം തികഞ്ഞവയുമാണ്. ലോങ്ഫെലോ ആകട്ടെ വൃത്തഭംഗിയും നിര്‍മാണചാതുരിയും പ്രകടമാക്കുന്ന നിശാനാദങ്ങള്‍ (Voices of the Night, 1839), ഇവാഞ്ജലിന്‍ (1847), സുവര്‍ണേതിഹാസം (The Golden Legend, 1851), ഹയാവത (Hiawatha, 1853), ഒരു സത്രത്തിലെ കഥകള്‍(Tales of a Wayside, 1863) തുടങ്ങിയ ഒട്ടേറെ കൃതികള്‍ രചിക്കുകയുണ്ടായി.

വൈവിധ്യമാര്‍ന്ന സര്‍ഗപ്രതിഭയുടെ ഉടമകളായിരുന്നു ജെയിംസ് റസല്‍ ലോവലും (1819-91) ഒളിവര്‍ വെന്‍ഡല്‍ ഹോംസും (1809-94). ഈ രണ്ടു സാഹിത്യനായകന്മാരും ഗദ്യ-പദ്യശാഖകളെ ഒരുപോലെ പോഷിപ്പിച്ചു. സദാചാരചിന്താപരതയായിരുന്നു ലോവലിന്റെ കവിതയുടെ പ്രകടമായ സവിശേഷതയെങ്കില്‍, ശാലീനസുന്ദരമായ ആകര്‍ഷകത്വമാണ് ഹോംസിന്റെ മുഖമുദ്ര. ഹോംസ് ചില നോവലുകളും രചിച്ചിട്ടുണ്ട്.

19-ാം ശ.-ത്തിലെ അമേരിക്കന്‍ സാഹിത്യത്തിലും തത്ത്വചിന്തയിലും ഒരതികായനായിരുന്നു റാല്‍ഫ് വാള്‍ഡോ എമേഴ്സണ്‍ (1803-82). പ്രബന്ധകര്‍ത്താവ്, കവി, വാഗ്മി എന്നീ നിലകളില്‍ ഇദ്ദേഹം തന്റെ സമകാലികരുടെ അംഗീകാരവും ആദരവും നേടിയിരുന്നു. അമേരിക്കയുടെ പ്രജ്ഞാപരമായ ചരിത്രത്തില്‍ എമേഴ്സനുള്ള പ്രാധാന്യം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ദാര്‍ശനികചിന്തകള്‍ ഉള്‍ക്കൊള്ളുന്ന പ്രകൃതി (Nature, 1836), സ്വാശ്രയത്വം (Self-reliance, 1841), അതീതാത്മാവ് (Over Soul, 1841) എന്നീ പ്രബന്ധങ്ങള്‍ ഓജസ്സും പ്രകാശവുമുള്ള ഗദ്യനിബന്ധങ്ങളുടെ ഉത്തമ മാതൃകകളാണ്. ഭാരതീയ തത്ത്വചിന്തയുടെ പ്രകടമായ സ്വാധീനം എമേഴ്സന്റെ കൃതികളില്‍ ഉടനീളം കാണാം. എമേഴ്സന്റെ സമകാലികനും സുഹൃത്തുമായിരുന്ന ഹെന്‍റി ഡേവിഡ് തോറോ (1817-62) ആദര്‍ശപരതയിലും ആശയഗാംഭീര്യത്തിലും എമേഴ്സന്റെ ഒട്ടും പിന്നിലായിരുന്നില്ല. സ്വന്തം ആദര്‍ശങ്ങള്‍ തികഞ്ഞ ആത്മാര്‍ഥതയോടുകൂടി ജീവിതത്തിലേക്കു പകര്‍ത്തുവാന്‍ ഇദ്ദേഹം ശ്രമിച്ചു. സ്വന്തം ജന്മസ്ഥലമായ കൊണ്‍കോഡിലെ ജനങ്ങള്‍ ഒരു ചിന്തകന്‍ എന്നതിനെക്കാള്‍ ഒരു യോഗിയായി തോറോയെ കൊണ്ടാടി. സ്വജീവിതാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണ് വാള്‍ഡന്‍ (Walden, 1854), കൊണ്‍കോഡ് മെറിമാക് നദികളില്‍ ഒരാഴ്ച (A week on the Concord Merrimack Rivers, 1849) എന്നീ കൃതികള്‍.

കവിതയില്‍ വിപ്ലവം

അമേരിക്കന്‍ കവിതയിലെ വലിയ ജനാധിപത്യവിപ്ലവശക്തിയായിരുന്നു വാള്‍ട്ട് വിറ്റ്മാന്‍ (1819-92). 'ജനാധിപത്യത്തിന്റെ കവി' എന്നറിയപ്പെടുന്ന ഇദ്ദേഹം ഗദ്യശാഖയിലും കൈവച്ചിട്ടുണ്ട്. 1855-ലാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കൃതിയായ തൃണപത്രങ്ങള്‍ (Leaves of Grass) പ്രസിദ്ധീകരിക്കപ്പെട്ടത്.
വാള്‍ട്ട് വിറ്റ്മാന്‍
ഇതിലെ ഊര്‍ജസ്വലമായ വരികള്‍ ഇദ്ദേഹത്തിന്റെ ഉജ്ജ്വലമായ ആശയങ്ങളുടെ ഭാവപുഷ്കലമായ പ്രകാശനമാണ്. 19-ാം ശ.-ത്തിലെ മറ്റു കവികളുടെ കൂട്ടത്തില്‍ വളരെയധികം ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള എമിലി ഡിക്കിന്‍സന്റെ (1830-86) നിസര്‍ഗസുന്ദരങ്ങളായ കവിതകള്‍, ആധുനിക കാവ്യസങ്കേതത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം. ഗെഥേയുടെ ഫൗസ്റ്റിന്റെ പരിഭാഷകനായ ബെയാഡ് ടെയ്‍ലര്‍ (1825-78), ഹാന്‍സ് ബ്രെയിറ്റ്മാന്‍സ് ബാലഡ്സിന്റെ (Hans Breitman's Ballads, 1914) രചയിതാവായ ചാള്‍സ് ലേലന്‍ഡ് (1824-1903), സോങ്സ് ഒഫ് ദ് സീറാസ് (Songs o f the Sierras, 1871) എഴുതിയ ജോക്കിന്‍ മില്ലര്‍ (1841-1913), ദ് സിംഫണി (The Symphony) യുടെ രചയിതാവായ സിഡ്നി ലാനിയര്‍ (1842-81) തുടങ്ങിയ കവികളും ഇക്കൂട്ടത്തില്‍പ്പെടുന്നു.

കഥാസാഹിത്യം ഇടക്കാലത്ത്

നഥാനിയല്‍ ഹാതോണ്‍ (1804-64) അമേരിക്കയിലെ നോവലെഴുത്തുകാരില്‍ പ്രമുഖനായി കൊണ്ടാടപ്പെടുന്നു. കെട്ടുറപ്പുള്ള ആഖ്യാനശൈലിയും ശില്പസൗകുമാര്യവുമാണ് ഹാതോണിന്റെ രചനയുടെ പ്രധാനമുദ്രകള്‍. ശോണാക്ഷരം (The Scarlet Letter, 1850), ഏഴുമുഖപ്പുകളുള്ള വീട് (The House of the Seven Gables, 1861), മാര്‍ബിള്‍ ഫാണ്‍ (The Marble Fann, 1860) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. ധാരാളം ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. അനവധി നോവലുകളെഴുതിയെങ്കിലും ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിന്റെ (1811-96) യശഃസ്തംഭം നിലനില്ക്കുന്നത് അങ്കിള്‍ ടോംസ് ക്യാബിന്‍ (Uncle Tom's Cabin, 1852) എന്ന ഒരൊറ്റ കൃതിയിന്മേലാണ്. ഫ്രാന്‍സിസ് ബ്രെറ്റ്ഹാര്‍ട്ട് (1836-1902) തന്റെ സംഭവബഹുലമായ സാഹിത്യജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉദ്ദീപിപ്പിച്ച പ്രതീക്ഷകള്‍ സഫലമാക്കിത്തീര്‍ക്കുകയുണ്ടായില്ല.
മാര്‍ക്ക് ട്വയിന്‍
അനേകം കൃതികള്‍ ഇദ്ദേഹം പില്ക്കാലത്തെഴുതുകയുണ്ടായെങ്കിലും അവയ്ക്ക് സാഹിത്യമൂല്യം ഏറെയില്ല. എന്നാല്‍, ബ്രെറ്റ്ഹാര്‍ട്ടിന്റെ സാഹിത്യപങ്കാളിയും 'മാര്‍ക്ക് ട്വയിന്‍' എന്ന തൂലികാനാമത്തില്‍ പരക്കെ കൊണ്ടാടപ്പെടുന്ന എഴുത്തുകാരനായ സാമുവല്‍ ലോങ്ഹോണ്‍ ക്ളെമന്‍സ് (1835-1910) ടോം സായറുടെ സാഹസങ്ങള്‍ (The Adventures of Tom Sawyer, 1870), മിസിസിപ്പിയിലെ ജീവിതം (Life on the Mississippy, 1883), ഹക്കിള്‍ബറി ഫിന്നിന്റെ സാഹസങ്ങള്‍ (The Adventures of Huckleberry Finn, 1884) എന്നീ പ്രശസ്ത കൃതികളില്‍ക്കൂടി അനശ്വര കീര്‍ത്തി നേടി. ഈ കാലഘട്ടത്തിലെ ഏറ്റവും ഉന്നതശീര്‍ഷനായ അമേരിക്കന്‍ സാഹിത്യകാരന്‍ ഹെന്‍റി ജെയിംസ് (1843-1916) ആണ്. ബഹുമുഖമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഭാപ്രകാശനങ്ങള്‍. സാഹിത്യവിമര്‍ശനപരമായ കൃതികള്‍ മാത്രം മതി ഇദ്ദേഹത്തെ ഒരൊന്നാംകിട എഴുത്തുകാരനായി ഗണിക്കുവാന്‍. എന്നാല്‍ അനവധി നോവലുകളുടെ സ്രഷ്ടാവ് എന്ന നിലയിലാണ് ഇദ്ദേഹം പൊതുവേ ആദരിക്കപ്പെടുന്നത്. ഇക്കൂട്ടത്തില്‍, ഒരു വനിതയുടെ ഛായാചിത്രം (The Portrait of a Lady, 1881), സ്ഥാനപതികള്‍ (The Ambassadors, 1903) എന്നിവ പ്രസിദ്ധങ്ങളാണ്. ജീവിതവീക്ഷണത്തില്‍ ഹെന്‍റി ജെയിംസ് ഒരമേരിക്കന്‍ എന്നതിനെക്കാള്‍ ഒരു യൂറോപ്യനാണ്.

റിയലിസം

വില്യം ഡീന്‍ഹവന്‍സ് (1837-1920) ആണ് അമേരിക്കന്‍ സാഹിത്യത്തില്‍ റിയലിസ്റ്റു സങ്കേതത്തിന്റെ ഉദ്ഘാടകന്‍. ഫ്രാങ്ക് നോറിസിന്റെ (1870-1902) മാക് ടീഗ് (1899) എന്ന നോവല്‍ അമേരിക്കന്‍ റിയലിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്. ഡേവിഡ് ഗ്രഹാം ഫിലിപ്സും (1867-1911) ഈ പന്ഥാവില്‍ക്കൂടി കുറെയേറെ മുന്നേറിയ ഒരു നോവലെഴുത്തുകാരനായിരുന്നു. സ്റ്റീഫന്‍ ക്രെയിനിന്റെ (1871-1900) ധീരതയുടെ ശോണമുദ്ര (The Red Badge of Courage, 1895) എന്ന യുദ്ധകഥ അമേരിക്കന്‍ സാഹിത്യത്തില്‍ നാച്വറലിസ (naturalism) ത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഒരു നോവലാണ്. പ്രാദേശികജീവിതത്തെ യഥാതഥമായി പ്രകാശിപ്പിച്ച ഇക്കാലത്തെ എഴുത്തുകാരില്‍ തോമസ് നെല്സന്‍ പേജ് (1853-1922), ജോര്‍ജ് വാഷിങ്ടണ്‍ കേബിള്‍ (1844-1925) എന്നിവര്‍ അമേരിക്കന്‍ സാഹിത്യചരിത്രത്തില്‍ പ്രാമാണികമായ സ്ഥാനം നേടിയിട്ടുണ്ട്. പേജ്, വെര്‍ജീനിയയിലെ ജീവിതം ചിത്രീകരിച്ചപ്പോള്‍ കേബിള്‍ ലൂസിയാനാ ജീവിതമാണു പ്രമേയമാക്കിയത്.

ചെറുകഥ

ചെറുകഥാസാഹിത്യത്തിന് അമേരിക്കയുടെ സംഭാവന വളരെ വിലപിടിച്ചതാണ്. കേബിള്‍, ഇര്‍വിങ്, അംബ്രോസ്ബിയേഴ്സ് (1842-1914), ഹാതോണ്‍, പോ, ഹാര്‍ട്ട്, ഹെന്‍റി ജെയിംസ്, എഡിത് വാര്‍ട്ടന്‍ (1862-1937) എന്നീ അമേരിക്കന്‍ എഴുത്തുകാര്‍ ഈ സാഹിത്യരൂപത്തിലൂടെ സാര്‍വദേശീയ പ്രശസ്തി നേടിയവരാണ്. സമ്പന്നമായ ഈ പാരമ്പര്യം 20-ാം ശ.-ത്തിലും അമേരിക്ക പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചെറുകഥാസാഹിത്യത്തില്‍ ഒരു നൂതന സാങ്കേതികരീതി ആവിഷ്കരിച്ച എഴുത്തുകാരനാണ് ഒ. ഹെന്‍റി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വില്യം സിഡ്നി പോര്‍ട്ടര്‍ (1862-1910).

സാമൂഹികവിമര്‍ശനം

ഡബ്ല്യു.ഡി. ഹവല്സ് ഉദ്ഘാടനം ചെയ്ത റിയലിസം ഫ്രാന്‍സിലെയും റഷ്യയിലെയും എഴുത്തുകാരുടെ സ്വാധീനതമൂലം 20-ാം ശ.-ത്തില്‍ തഴച്ചു വളരുകയും പ്രസിദ്ധങ്ങളായ അനവധി നോവലുകളുടെ പ്രകാശനത്തിന് വഴിതെളിക്കുകയുമുണ്ടായി. ഇക്കൂട്ടത്തില്‍ ഗണനീയമായ ഒരു കൃതിയാണ് ജാക്ക് ലണ്ടന്റെ (1876-1916) കാടിന്റെ വിളി (The Call of the Wild, 1903) എന്ന നോവല്‍. തീയഡോര്‍ ഡ്രൈസറുടെ (1871-1945) സിസ്റ്റര്‍ ക്യാരി (1900), ഒരു അമേരിക്കന്‍ ദുരന്തം (1925) എന്നീ നോവലുകള്‍ നാച്വറലിസത്തിന്റെ വെന്നിക്കൊടി പറപ്പിച്ചു. ആക്ഷേപഹാസ്യപ്രധാനമാണ് നോബല്‍ സമ്മാനാര്‍ഹനായിത്തീര്‍ന്ന സിങ്‍ക്ളയര്‍ ലൂയിസിന്റെ (1885-1951) നോവലുകളിലധികവും. ഇദ്ദേഹത്തിന്റെ പ്രധാന നിരത്ത് (Main Street, 1920) ചെറുപട്ടണങ്ങളിലെ ജീവിതത്തെയും, ബാബിറ്റ് (1922) കച്ചവടക്കാരനെയും, ആരോസ്മിത് (1925) ഡോക്ടറെയും, എല്‍മര്‍ഗ്യാന്‍ട്രി (1927) പുരോഹിതനെയും നിശിതമായ ആക്ഷേപഹാസ്യത്തിനു ശരവ്യമാക്കുന്നു. സാമൂഹികാദര്‍ശപ്രചോദിതനായി സോദ്ദേശ്യകമായ നോവലുകള്‍ രചിച്ച് കീര്‍ത്തി നേടിയ എഴുത്തുകാരനാണ് അപ്ടണ്‍ സിങ്‍ക്ളയര്‍ (1878-1968). ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളിലൊന്നാണ് വനം (The Jungle, 1906) എന്ന നോവല്‍. 1939 മുതല്‍ 1952 വരെയുള്ള ലോകസംഭവങ്ങളെ പ്രമേയമാക്കുന്നവയാണ് നിരവധി വാള്യങ്ങളിലായി പ്രസിദ്ധം ചെയ്തിട്ടുള്ള ലാനി ബഡ് (Lanny Budd) നോവലുകള്‍.

ഒ.ഹെന്‍റി

അപ്ടണ്‍ സിങ്‍ക്ളയര്‍ടെ സാമൂഹിക വിമര്‍ശനരീതി അവലംബിച്ച് എഴുതപ്പെട്ട നോവലുകളുടെ കൂട്ടത്തില്‍ റാന്‍ഡോള്‍ഫ് ബോണ്‍ (1886-1918), വാന്‍ വൈക് ബ്രുക്സ് (1886-1963), ലഡ്വിഗ് ലെ വിഷോണ്‍ (1882-1955) എന്നിവരുടെ കൃതികള്‍ ഉള്‍പ്പെടുന്നു. ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ശ്രദ്ധേയനായിത്തീര്‍ന്ന മറ്റൊരു കഥാകൃത്താണ് ഷെര്‍വുഡ് അന്‍ഡേഴ്സണ്‍ (1876-1941). നോവലിസ്റ്റ് എന്നതിനെക്കാള്‍ ചെറുകഥാകൃത്ത് എന്ന നിലയിലാണ് അന്‍ഡേഴ്സണ്‍ കൂടുതല്‍ അറിയപ്പെടുന്നത്. ഡോണ്‍-ബേണ്‍ (1889-1928), തോണ്‍ടന്‍ വൈല്‍ഡര്‍ (1897-1975) എന്നിവര്‍ യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഓടി, റൊമാന്‍സിന്റെ ലോകത്തില്‍ അഭയം തേടിയ എഴുത്തുകാരാണ്. ഇതില്‍ വൈല്‍ഡറുടെ സാന്‍ ലൂയി റേയിലെ പാലം (The Bridge of San Luis Ray, 1927) കലാമേന്മയുള്ള കൃതിയാണ്. മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ നല്കുന്നവയാണ് സൂസണ്‍ ഗ്ലാസ്പെലിന്റെ (1882-1948) മിക്ക കൃതികളും. നിര്‍മാണചാതുര്യത്തിലും ഭാവനാസമ്പന്നതയിലും ഏറെക്കുറെ തുല്യരാണ് ജോണ്‍ ഡോസ് പാസോസ് (1896-1970), ലൂയി ബ്രോം ഫീല്‍ഡ് (1896-1956), തോമസ് വൂള്‍ഫ് (1900-38) എന്നിവര്‍.

നോവല്‍

ഒന്നാം ലോകയുദ്ധത്തിനു ശേഷം അമേരിക്കന്‍ നോവല്‍ സാഹിത്യരംഗം കൂടുതല്‍ സമ്പന്നവും വൈവിധ്യപൂര്‍ണവുമായിത്തീരുകയുണ്ടായി. ജെര്‍ട്രൂഡ് സ്റ്റെയിന്‍ (1874-1946), വില്യം ഫോക്നര്‍ (1897-1962), പേള്‍ ബക്ക് (1892-1973), സിങ്‍ക്ളയര്‍ ലൂയിസ്, തിയഡോര്‍ ഡ്രൈസര്‍, ഏണസ്റ്റ് ഹെമിങ്‍വേ (1898-1961), എഴ്സ്കിന്‍ കാള്‍ഡ്വെല്‍ (1903-87), മാര്‍ഗരറ്റ് മിച്ചല്‍ (1900-49) എന്നിവരെല്ലാം ഈ സമ്പന്നതയ്ക്കു കാരണക്കാരായ പ്രഖ്യാത കഥാകൃത്തുകളാണ്.

സിങ്‍ക്ളയര്‍ ലൂയിസ്
വ്യക്തിപരതയില്‍നിന്ന് സാമൂഹിക ബോധത്തിലേക്കുള്ള വ്യതിയാനത്തെ പ്രതിഫലിപ്പിക്കുന്ന കൃതികളാണ് സ്റ്റെയിന്‍ബെക്കിന്റെ (1902-69) ക്രോധത്തിന്റെ മുന്തിരിക്കുലകള്‍ (The Grapes of Wrath, 1939), എഴ്സ്കിന്‍ കാള്‍ഡ്വെല്ലിന്റെ പുകയില നിരത്ത് (Tobacco Road, 1932) എന്നിവ. അമേരിക്കയിലെ ആഭ്യന്തരയുദ്ധകാലഘട്ടത്തെ അധികരിച്ചുള്ള അനേകം നോവലുകളുടെ കൂട്ടത്തില്‍ മാര്‍ഗരറ്റ് മിച്ചലിന്റെ കാറ്റിനൊപ്പം മറഞ്ഞു (Gone with the Wind, 1936) പലതുകൊണ്ടും പ്രഥമസ്ഥാനം അര്‍ഹിക്കുന്നു.
വില്യം ഫോക് നര്‍
ഹെമിങ്‍വേയുടെയും ഫോക്നറുടെയും കാലത്തിനുശേഷം ശ്രദ്ധയാകര്‍ഷിക്കുന്ന അനവധി നോവലെഴുത്തുകാര്‍ അമേരിക്കയില്‍ വളര്‍ന്നുവരികയുണ്ടായി. രണ്ടാം ലോകയുദ്ധത്തിനുശേഷം രംഗപ്രവേശം ചെയ്ത ഇവരുടെ സ്വാധീനത വളരെ ശക്തമാണെങ്കിലും വ്യക്തിപരമായി അവരുടെ നേട്ടങ്ങള്‍ വിലയിരുത്തപ്പെട്ടുകഴിഞ്ഞിട്ടില്ല. സമകാലിക അമേരിക്കന്‍ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതും വിവിധ മാനുഷികപ്രശ്നങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ കൃതികളാണ് ഇവര്‍ രചിച്ചുകൊണ്ടിരിക്കുന്നത്.

സാഹിത്യവിമര്‍ശനം

സര്‍ഗാത്മക സാഹിത്യത്തോടൊപ്പം സമ്പന്നമായ ഒരു നിരൂപണസാഹിത്യവും അമേരിക്കയില്‍ രൂപംകൊണ്ടിട്ടുണ്ട്. ഹ്യൂമനിസവും നാച്വറലിസവും ചേരിതിരിഞ്ഞുനിന്നാണ് അമേരിക്കന്‍ നിരൂപണസാഹിത്യം ഏറെക്കാലം പ്രവര്‍ത്തനം നടത്തിയത്. ഹ്യൂമനിസത്തിന്റെ പക്ഷത്തിലുള്ള പ്രധാന എഴുത്തുകാര്‍ യാഥാസ്ഥിതികരായ ജെ.ജെ. ചാപ്മാന്‍ (1862-1933), പോള്‍ എല്‍മര്‍ മൂര്‍ (1864-1936), ജോര്‍ജ് വുഡ്ബെറി (1855-1930), ഇര്‍വിങ് ബാബിറ്റ് (1865-1933), സ്റ്റുവര്‍ട്ട് ഷെര്‍മന്‍ (1881-1926) എന്നിവരാണ്. നാച്വറലിസ്റ്റു ചിന്താഗതിക്കാരായ വാന്‍ വൈക് ബ്രൂക്സ്, ഏണസ്റ്റ് ബോയിഡ് (1887-1946), എച്ച്.എല്‍. മെന്‍കന്‍ (1880-1956) എന്നിവരും ഉന്നതശീര്‍ഷരായ നിരൂപകന്മാരായിരുന്നു. സാഹിത്യാസ്വാദനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച നിരൂപകനാണ് ഡബ്ല്യു.സി. ബ്രൗണല്‍ (1851-1928). ഇംപ്രഷണിസ്റ്റിക് നിരൂപണമാണ് ജെയിംസ് ഹുനേക്കറു (1860-1921)ടേത്.

പേള്‍ എസ്.ബക്ക്

ദാര്‍ശനിക സാഹിത്യത്തിന്റെ രംഗത്ത് അമേരിക്കയുടെ പ്രതിനിധികള്‍ വില്യം ജെയിംസും (1842-1910) ജോര്‍ജ് സന്തായനയും (1863-1952) ആണ്. അവരുടെ ദാര്‍ശനിക കൃതികള്‍ അമേരിക്കയുടെ ബുദ്ധിപരമായ ജീവിതത്തെ ഗണ്യമായ നിലയില്‍ ഗുണപുഷ്കലമാക്കിയിട്ടുണ്ട്. ഉപന്യാസങ്ങളുടെ രംഗത്ത് ഹെന്‍റി ബ്രുക് ആഡംസ് (1838-1918), വുഡ്രോ വില്‍സന്‍ (1856-1926) എന്നീ പേരുകള്‍ അവിസ്മരണീയങ്ങളാണ്.

അമേരിക്കന്‍ പാരമ്പര്യം എന്ന വസ്തുതയിലൂന്നിനിന്ന് ഗ്രന്ഥരചന നടത്തിയ വാന്‍ വിക് ബ്രൂക്സ് (1886-1963) സ്വയം ഒരു പ്രസ്ഥാനമായി തലയുയര്‍ത്തി നില്ക്കുന്നു. ഹ്യൂമനിസ്റ്റുകളെയും കാര്‍ഷിക വാദികളെയുംപോലെ ഇദ്ദേഹവും പാരമ്പര്യത്തെ മനുഷ്യജീവിതത്തിലെ നിര്‍ണായക ഘടകമായി കാണുകയുണ്ടായി. പ്യൂരിറ്റന്മാരുടെ വീഞ്ഞ് (1908), അമേരിക്കയുടെ പ്രായപൂര്‍ത്തി (1915), സാഹിത്യവും നേതൃത്വവും (1918) എന്നീ ആദ്യകാലകൃതികളില്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ വന്ധ്യാവസ്ഥയെക്കുറിച്ച് വിലപിച്ച ഇദ്ദേഹം സാഹിത്യത്തെ ഗൗരവബുദ്ധിയോടെ വീക്ഷിക്കാന്‍ അമേരിക്കക്കാരെ ആഹ്വാനം ചെയ്തു. മാര്‍ക്ക് റ്റ്വയിനിന്റെ കഠിനപരീക്ഷണം (1920), ഹെന്‍റി ജെയിംസിന്റെ തീര്‍ഥാടനം (1925) എന്നീ കൃതികളില്‍ മാനസികാപഗ്രഥന തത്ത്വങ്ങളുടെ വിദഗ്ധമായ പ്രയോഗം കാണാം. അമേരിക്കയിലെ എഴുത്തുകാരന്റെ ചരിത്രം 1850-1915 എന്ന അഞ്ചു വാല്യങ്ങളുള്ള ഗ്രന്ഥം ഇദ്ദേഹത്തിന് അമേരിക്കന്‍ സാഹിത്യ ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു.

ഏണസ്റ്റ് ഹെമിങ്‍വേ

സാമൂഹിക ശാസ്ത്രാധിഷ്ഠിത നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ച എഡ്മണ്‍ഡ് വില്‍സന്‍ (1895-1972), സാന്മാര്‍ഗിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കിയ എഫ്.ഓ. മഥീസന്‍ (1902-50), മനഃശാസ്ത്രതത്ത്വങ്ങള്‍ മാര്‍ഗദര്‍ശകമായി സ്വീകരിച്ച ലെസ്ളി ഫീഡ്‍ലര്‍ (1917-2003) എന്നിവരാണ് മറ്റു നിരൂപകരില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. എഡ്മണ്‍ഡ് വില്‍സന്‍ 1931-ല്‍ പ്രസിദ്ധീകരിച്ച ആക്സല്‍സ് കാസില്‍ എന്ന ഗ്രന്ഥം സിംബലിസ്റ്റ് സാഹിത്യത്തെക്കുറിച്ചുള്ള ആദ്യകാല ആധികാരിക ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനമര്‍ഹിക്കുന്നു. 1938-ല്‍ പ്രസിദ്ധീകരിച്ച ദ് ട്രിപ്പിള്‍ തിങ്കേഴ്സ് എന്ന ഗ്രന്ഥത്തിലെ ഇസ് വേഴ്സ് എ ഡൈയിങ് റ്റെക്നിക് എന്ന ലേഖനത്തില്‍ പദ്യത്തിന് - അതായത് കവിതയ്ക്ക് - ഭാവിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് മലയാളസാഹിത്യ നിരൂപണരംഗത്തുപോലും അനുരണനം സൃഷ്ടിക്കുകയുണ്ടായി. മിഷലെ മുതല്‍ ലെനിനും ട്രോട്സ്കിയും വരെയുള്ള യൂറോപ്യന്‍ വിപ്ളവപാരമ്പര്യത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്ന റ്റു ദ് ഫിന്‍ലന്‍ഡ് സ്റ്റെയ്ഷന്‍ (1940), ഫ്രോയ്ഡിയന്‍ സാഹിത്യസിദ്ധാന്തത്തെയും സാഹിത്യത്തിനു മാര്‍ക്സിസവും ചരിത്രവിശകലനവുമായുള്ള ബന്ധത്തെയും പരിചയപ്പെടുത്തുന്ന ദ് വൂണ്‍ഡ് ആന്‍ഡ് ദ് ബൗ (1941), ആധുനിക കാലിഫോര്‍ണിയന്‍ സാഹിത്യകാരന്മാരെക്കുറിച്ചുള്ള ദ് ബോയ്സ് ഇന്‍ ദ് ഡാര്‍ക് റൂം (1941), അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്തെ സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങളുള്‍ക്കൊള്ളുന്ന പാട്രിയോട്ടിക് ഗോര്‍ (1962), റഷ്യന്‍ സാഹിത്യത്തെയും ഭാഷയെയും കുറിച്ചുള്ള എ വിന്‍ഡോ ഓണ്‍ റഷ്യ (1972) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങളില്‍ പ്രധാനം. തികഞ്ഞ ലിബറല്‍ ചിന്താഗതിക്കാരനും മതഭക്തനുമായിരുന്ന മഥിസന്‍ സാഹിത്യമൂല്യനിര്‍ണയത്തില്‍ കര്‍ക്കശമായ നിലപാടെടുത്തിരുന്ന ആളാണ്. ദി അച്ചീവ്മെന്റ് ഒഫ് റ്റി.എസ്. എലിയറ്റ് (1935), അമേരിക്കന്‍ റെനെയ്സന്‍സ് (1941), ഹെന്‍റി ജെയംസ്; ദ് മേജര്‍ ഫെയ്സ് (1944) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു.

1930-കളുടെ അന്ത്യത്തില്‍ രൂപംകൊണ്ട് 1940 കളില്‍ നിരൂപണരംഗത്ത് പ്രാമുഖ്യം നേടിയ 'നവനിരൂപണ' പദ്ധതി (New Criticism)യെക്കുറിച്ചാണ് ഇനി ചിന്തിക്കാനുള്ളത്. ചരിത്രം, ജീവചരിത്രം തുടങ്ങിയ സാഹിത്യബാഹ്യപരിഗണനകള്‍ ഉപേക്ഷിച്ച് ഒരു സാഹിത്യകൃതിയെ ഒരു ജൈവസ്വരൂപമായി (Organic Unit) കാണുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യസവിശേഷത. കൃതിയുടെ പാഠ്യാംശത്തിന്റെ (text) സൂക്ഷ്മമായ അപഗ്രഥനത്തിലൂടെ കവിഹൃദയം കണ്ടെത്തുന്ന ഈ സമ്പ്രദായം പാഠനിരൂപണവിഭാഗത്തില്‍ (textual criticism) പെടുന്നു. ടി.എസ്. എലിയറ്റും ഇംഗ്ളീഷ് വിമര്‍ശകനായ ഐ.എ. റിച്ചാഡ്സ്, വില്യം എംപ്സന്‍ എന്നിവരുമാണ് ഇക്കൂട്ടര്‍ക്ക് വഴികാട്ടികളായത്. 1938-ല്‍ ക്ളെയന്ത് ബ്രൂക്സും റോബര്‍ട്ട് പെന്‍ വാറനും ചേര്‍ന്നു പ്രസിദ്ധപ്പെടുത്തിയ അണ്‍ഡര്‍സ്റ്റാന്‍ഡിങ് പോയട്രി എന്ന ഗ്രന്ഥത്തോടെ ഈ നിരൂപണ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതായി കണക്കാക്കാം. മൂന്നു വര്‍ഷത്തിനുശേഷം 1941-ല്‍ ജോണ്‍ ക്രോ റാന്‍സം രചിച്ച ന്യൂ ക്രിട്ടിസിസം എന്ന ഗ്രന്ഥം ഈ സമ്പ്രദായത്തിനു സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു. അലന്‍ റ്റെയ്റ്റ് (1899-1978), ഐവര്‍ വിന്റേഴ്സ് (1900-68), ആര്‍.പി. ബ്ളാക്മൂര്‍ (1904-65), കെന്നത്ത് ബര്‍ക് (1897-1993), സ്റ്റാന്‍ലി എഡ്ഗര്‍ ഹൈമന്‍ എന്നിവരാണ് മറ്റു നവനിരൂപകരില്‍ പ്രമുഖര്‍.

കവിത

പുതിയ കവിതയുടെ കാലഘട്ടം ആരംഭിക്കുന്നത് ഹാരിയറ്റ് മണ്‍റോയുടെ (1860-1936) കവിത, ഒരു പദ്യമാസിക (Poetry A Magazine of Verse) എന്ന പ്രസിദ്ധീകരണത്തിന്റെ ഒന്നാം ലക്കത്തോടുകൂടിയാണെന്നു (1912) പറയാം. ഇക്കാലത്തെ പുത്തന്‍ കവികളുടെ വിഹാരരംഗമായിരുന്നു ഈ പ്രസിദ്ധീകരണം. കവിതയിലെ ഈ നവോത്ഥാനത്തിന്റെ ഉത്പത്തി കേന്ദ്രങ്ങള്‍ വാസ്തവത്തില്‍ വാള്‍ട്ട് വിറ്റ്മാനും എഡ്ഗാര്‍ അല്ലന്‍ പോയും എമിലി ഡിക്കിന്‍സനുമായിരുന്നു. സ്പൂണ്‍ റിവര്‍ ആന്തോളജി (Spoon River Anthology, 1915) യിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന എഡ്ഗാര്‍ ലീ മാസ്റ്റേഴ്സും (1869-1950) മോഹഭംഗത്തിന്റെ ഹൃദയവേദനയെപ്പറ്റി പാടിയ ഈ.എ. റോബിന്‍സണും (1869-1935) പുത്തന്‍ അമേരിക്കന്‍ ജീവിത്തിന്റെ വ്യാഖ്യാനമെന്നുദ്ഘോഷിക്കപ്പെടുന്ന ഷിക്കാഗോ കവിതകളുടെ (Chicago, 1916) കര്‍ത്താവായ കാള്‍ സാന്‍ബര്‍ഗും (1878-1967) ആണ് കവിതാനവോത്ഥാനത്തിന്റെ ആദ്യകാല നായകന്മാര്‍. ഇവരെല്ലാവരും കാവ്യഭാഷയെ നിത്യജീവിതത്തിലെ സംസാരഭാഷയോടടുപ്പിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിക്കാരായിരുന്നു.

ടി.എസ്.എലിയറ്റ്

എസ്രാ പൗണ്ട് (1885-1972) ആരംഭിച്ച ഇമേജിസ്റ്റ് (Imagist) പ്രസ്ഥാനം 20-ാം ശ.-ത്തിലെ അമേരിക്കന്‍ കാവ്യസരണിയെ കൂടുതല്‍ സമ്പന്നമാക്കി. ഫ്രഞ്ച്-ചൈനീസ് സാഹിത്യങ്ങളില്‍നിന്നും പ്രചോദനം നേടിയ ഒരു സാര്‍വജനീനകാവ്യപ്രതിഭയായിരുന്നു പൌണ്ടിന്റേത്. ഏമി ലോവല്‍ (1874-1925), ജോണ്‍ ഗൂല്‍ഡ് ഫ്ളെച്ചര്‍ (1886-1950) ഹില്‍ഡാ ഡൂലിറ്റില്‍ (1886-1961), കോണ്‍റാഡ് ഐക്കന്‍ (1889-1973) എന്നിവരാണ് ഈ ഇമേജിസ്റ്റ് സ്കൂളിന്റെ മറ്റു പ്രതിനിധികള്‍.

1922-ല്‍ ആദ്യമായി ഇംഗ്ളണ്ടിലും പിന്നീട് അമേരിക്കയിലും പ്രസിദ്ധം ചെയ്ത തരിശുഭൂമി (The Waste Land) യുടെ കര്‍ത്താവായ ടി.എസ്. എലിയറ്റ് (1888-1965) 20-ാം ശ.-ത്തിലെ പുത്തന്‍ കാവ്യപരീക്ഷണങ്ങളുടെ ഒരു പ്രധാന പ്രചോദനകേന്ദ്രമായിത്തീര്‍ന്നു. ഹാട്ട് ക്രെയിന്‍ (1899-1932), മാല്‍ക്കം കൗലി (1898-1989), ആര്‍ചിബാള്‍ഡ് മാക്ലീഷ് (1892-1982) തുടങ്ങിയ കവികളെ എലിയറ്റ് ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. എലിയറ്റിന്റെ സ്വാധീനത ഉള്‍ക്കൊണ്ട മറ്റൊരു കവിയും ബുദ്ധിജീവിയുമാണ് അല്ലന്‍ ടേറ്റ് (1899-1979). ജോണ്‍ ക്രോ റാന്‍സം (1888-1974), റോബര്‍ട്ട് പെന്‍ വാറന്‍ (1905-1989) എന്നിവരും അക്കൂട്ടത്തില്‍പ്പെടുന്നു. കരുത്തുറ്റ ഒരു കാവ്യശൈലിയുടെ ഉടമകളാണ് റോബിന്‍സണ്‍ ജെഫേഴ്സും (1887-1962), വാലസ് സ്റ്റീവന്‍സും (1879-1955). ന്യൂ ഇംഗ്ളണ്ടിലെ നാട്ടിന്‍പുറങ്ങളുടെ മനോഹരങ്ങളായ ചിത്രങ്ങളവതരിപ്പിച്ചിട്ടുള്ള റോബര്‍ട്ട് ഫ്രോസ്റ്റിന്റെ (1874-1963) ആദ്യത്തെ പ്രസിദ്ധ കൃതി ഒരു വൃക്ഷസാക്ഷി (A Witness Tree, 1942) ആണ്. ആഫ്രോ-അമേരിക്കന്‍ കവികളുടെ സംഭാവനകളും ശ്രദ്ധേയങ്ങളാണ്. വെല്‍ഡണ്‍ ജോണ്‍സണ്‍ (1871-1938), കൗണ്ടി കളന്‍ (1903-46) എന്നിവരാണ് ഇവരില്‍ പ്രമുഖര്‍.

നാടകം

അമേരിക്കന്‍ നാടകം മറ്റു സാഹിത്യശാഖകളെപ്പോലെതന്നെ ആദ്യകാലങ്ങളില്‍ ഇംഗ്ളണ്ടിലെ നാടകത്തിന്റെ ദുര്‍ബലമായ അനുകരണമായിരുന്നു. സ്ഥായിയായ കലാമൂല്യമുള്ള അപൂര്‍വം നാടകങ്ങളേ എഴുതപ്പെട്ടിരുന്നുള്ളു. നാടകകൃത്തിനെക്കാള്‍ പ്രാധാന്യം നടന്മാര്‍ക്കും നിര്‍മാതാക്കള്‍ക്കുമായിരുന്നു. പലപ്പോഴും ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത നാടകങ്ങളാണ് അമേരിക്കയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. ടോം ടെയിലര്‍ എന്ന ഒരു ഇംഗ്ലീഷുകാരന്‍ എഴുതിയ നമ്മുടെ അമേരിക്കന്‍ മച്ചുനന്‍ (Our American Cousin, 1858) എന്ന നാടകം വാഷിങ്ടണിലെ ഫോഡ്സ് തിയെറ്ററില്‍ കണ്ടുകൊണ്ടിരുന്നപ്പോഴാണ് യു.എസ്. പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ (1809-65) വധിക്കപ്പെട്ടത്. ഇക്കാലത്ത് അരങ്ങേറിയിരുന്ന മിക്ക കൃതികളും പ്രസിദ്ധങ്ങളായ നോവലുകളുടെ നാടകാവിഷ്കരണങ്ങളായിരുന്നു. ഡബ്ല്യു.ഡി. ഹവല്‍സ് തുടങ്ങിയ നാടകരചയിതാക്കള്‍ക്കുപോലും അന്ന് ഈ സാഹിത്യരൂപത്തിന് ഏറെ പുതുമ നല്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ വളരെക്കാലം അമേരിക്കന്‍ നാടകസാഹിത്യം, യൂറോപ്പിന്റെയും ഇംഗ്ലണ്ടിന്റെയും വളരെയധികം പിന്നിലായിരുന്നു. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍പ്പോലും അമേരിക്ക ഈ രംഗത്ത് ശ്രദ്ധേയമായ എന്തെങ്കിലും നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു. എങ്കിലും ഈ നൂറ്റാണ്ടിന്റെ ആദ്യദശകം അവസാനിക്കാറായപ്പോഴേക്കും നാടകരംഗത്ത് ഒരു പുതുജീവന്റെ നാഡിമിടിപ്പ് അനുഭവപ്പെട്ടുതുടങ്ങി. ജോസഫയിന്‍ പീബഡി (1874-1922) യുടെ പൈപ്പര്‍ (Piper, 1910) എന്ന കാവ്യനാടകമായിരുന്നു ഈ ചലനത്തിന്റെ പ്രഥമാങ്കുരം. പഴയ സങ്കേതങ്ങളില്‍നിന്നുള്ള ആശാവഹമായ ഒരു വ്യതിയാനം കാണുവാന്‍ പിന്നെയും കുറേനാള്‍ കാത്തിരിക്കേണ്ടിവന്നു. പ്രധാനമായും ന്യൂയോര്‍ക്ക് നഗരത്തെ കേന്ദ്രീകരിച്ച് ചെറിയ തോതിലാരംഭിച്ച പുതിയ നാടകാവതരണപ്രസ്ഥാനം 1920 ആയപ്പോഴേക്കും ഒട്ടൊക്കെ തഴച്ചുവളരാന്‍ തുടങ്ങി. 'ബോക്സ് ഓഫീസ്' വിജയം ഒരു പ്രശ്നമല്ലാതായതോടുകൂടിയാണ് നാടകകൃത്തിന്റെ സ്വാതന്ത്ര്യവും വ്യക്തിത്വവും അംഗീകരിക്കപ്പെട്ടുതുടങ്ങിയത്. ഈ പുതിയ നാടകസാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ എഡ്നാ ഫെര്‍ബറും (1885-1968) എഡ്നാ സെന്റ് വിന്‍സെന്റ് മിലേയും (1892-1950) ഉള്‍പ്പെടുന്നു.

യൂജിന്‍ ഒനീല്‍

യൂജിന്‍ ഒനീലിന്റെ (1888-1953) വരവോടുകൂടിയാണ് അമേരിക്കന്‍ നാടകസാഹിത്യത്തിലെ ആധുനികഘട്ടം ആരംഭിക്കുന്നത്. റിയലിസ്റ്റ്-ഇംപ്രഷനിസ്റ്റ് സങ്കേതങ്ങളുടെ ഒരു സങ്കരമാണ് ഒനീലിന്റെ പരീക്ഷണനാടകങ്ങളില്‍ കാണുന്നത്. 1920-ല്‍ അരങ്ങേറിയ ദി എമ്പറര്‍ ജോണ്‍സ് (The Emperor Jones) ഈ പരീക്ഷണയത്നങ്ങളുടെ ഒരുത്തമ നിദര്‍ശനമാണ്. 1924-ല്‍ എഴുതിയ ആള്‍ ഗോഡ്സ് ചില്‍ഡ്രന്‍ ഗോട്ട് വിങ്സ് (All God's Children Got Wings) കറുത്തവരും വെള്ളക്കാരും തമ്മിലുള്ള ബന്ധമാണ് പ്രമേയമാക്കുന്നത്. ഒനീലിന്റെ മറ്റൊരു ശ്രദ്ധേയമായ നാടകമാണ് മോണിങ് ബികംസ് എലക്ട്ര (Mouming Becomes Electra, 1931); പ്രസിദ്ധമായ ഒരു യവനേതിഹാസകഥ ഉപയോഗിച്ച്, അമേരിക്കന്‍ സാമൂഹികപ്രശ്നങ്ങള്‍ ഈ നാടകത്തില്‍ സമര്‍ഥമായി കൈകാര്യം ചെയ്തിരിക്കുന്നു. ഇരുപതു വര്‍ഷക്കാലം, തളരാത്ത ആവേശത്തോടുകൂടി, ഇദ്ദേഹം നാടകങ്ങളെഴുതി. അവയില്‍ ചിലതു പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. എങ്കിലും നാടകൃത്തിന്റെ വ്യക്തിത്വവും ആധിപത്യവും അമേരിക്കന്‍ തിയെറ്ററില്‍ ആദ്യമായി അംഗീകരിക്കപ്പെട്ടു. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 2,500-ലധികം പ്രാവശ്യം അവതരിപ്പിക്കപ്പെട്ട ഒരു നാടകമായിരുന്നു ഏബീസ് ഐറിഷ് റോസ്' (Abies Irish Rose, 1922). അതിന്റെ രചയിതാവ് ആന്‍ നിക്കോള്‍സ് ആണെന്ന് അധികം പേരും അറിഞ്ഞിരുന്നില്ല.

ഒനീലിന്റെ സ്വാധീനത യൂറോപ്പിലേക്കും വ്യാപിക്കുകയുണ്ടായി. അമേരിക്കയിലെ ഏറ്റവും തലയെടുപ്പുള്ള നാടകകൃത്തെന്ന പദവി ഇന്നും ഒനീലിനുതന്നെയാണ്. സിഡ്നി ഹവാഡ് (1891-1939), എന്‍.എസ്. ബെര്‍മാന്‍ (1893-), ഫിലിപ് ഫാരി (1896-1949), റോബര്‍ട്ട് ഷെര്‍വുഡ് (1896-1955), മോസ്ഹാര്‍ട്ട് (1904-61), ജോര്‍ജ് കോഫ്മാന്‍ (1889-1961) എന്നിവരാണ് പ്രമുഖരായ മറ്റ് അമേരിക്കന്‍ നാടകകൃത്തുകള്‍. ഇവരില്‍ ചിലരുടെ കൃതികള്‍ക്ക് ഒനീലീന്റെ നാടകങ്ങളെക്കാള്‍ ശില്പഭംഗി അവകാശപ്പെടാമെങ്കിലും അവയ്ക്കൊന്നിനും ഒനീലിന്റെ നാടകങ്ങളുടെ വികാരസാന്ദ്രതയില്ല. പരീക്ഷണപ്രധാനമായ ഒരു നാടകമാണ് എല്‍മര്‍ റൈസിന്റെ (1892-1967) ദി ആഡിങ് മെഷീന്‍ (The Adding Machine, 1923). നോവലിസ്റ്റുകൂടിയായ തോണ്‍ടണ്‍ വൈല്‍ഡറുടെ നമ്മുടെ പട്ടണം (Our Town, 1938) എന്ന നാടകവും പരീക്ഷണപ്രധാനമായ ഒന്നാണ്.

ഒനീലിനുശേഷം വന്ന ഏറ്റവും ഊര്‍ജസ്വലനായ ഒരു നാടകകൃത്താണ് ക്ലിഫഡ്സ് ഓഡറ്റ്സ് (1906-63). വെയിറ്റിങ് ഫോര്‍ ലെഫ്റ്റി (Waiting for Lefty, 1935), എവെയ്ക്ക് ആന്‍ഡ് സിങ് (Awake and Sing, 1935) എന്നീ നാടകങ്ങളാണ് ഓഡറ്റ്സിന്റെ യശസ്സിന് അടിത്തറ പാകിയത്. അമേരിക്കന്‍ സംസാരഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള അനന്യസാധാരണമായ കഴിവാണ് ഓഡറ്റ്സിന്റെ നാടകങ്ങളുടെ വശ്യതയ്ക്കുള്ള ഒരു പ്രധാന കാരണം.

ഗദ്യനാടകങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ കാവ്യനാടകങ്ങളില്‍ നടത്തപ്പെട്ട പരീക്ഷണങ്ങള്‍ ഏറെക്കുറെ ദുര്‍ബലങ്ങളായിരുന്നു. വാലസ് സ്റ്റീവന്‍സിന്റെ കാര്‍ലോസ് എമങ് ദ് കാന്‍ഡില്‍സ് (Carlos Among the Candles, 1917), ത്രീ ട്രാവലേഴ്സ് വാച്ച് എ സണ്‍റൈസ് (Three Travellers Watch a Sunrise, 1920) എന്നീ കാവ്യനാടകങ്ങള്‍ ശ്രദ്ധാര്‍ഹങ്ങളാണ്. എങ്കിലും അവ നാടകങ്ങളെന്നതിനെക്കാള്‍ കവിതകളായിരുന്നു; അതുകൊണ്ടുതന്നെ അവയുടെ ആസ്വാദനക്ഷമത പരിമിതമാണ്. വിന്റര്‍സെറ്റ് (1935) അടക്കമുള്ള, മാക്സ്വെല്‍ അന്‍ഡേഴ്സന്റെ (1888-1959) എല്ലാ നാടകങ്ങളുടെയും നില ഇതുതന്നെ. ആര്‍ച്ചിബാള്‍ഡ് മാക്ലീഷിന്റെ കാവ്യനാടകങ്ങളാണ് രചനാകൗശലത്തില്‍ മറ്റു നാടകങ്ങളെക്കാള്‍ മുന്തിനില്ക്കുന്നത്. 1958-ല്‍ എഴുതപ്പെട്ട ഇദ്ദേഹത്തിന്റെ ജെ.ബി. (J.B) എന്ന നാടകത്തിനു പൊതുവേ നല്ല സ്വീകരണമാണു ലഭിച്ചത്.

പരീക്ഷണങ്ങള്‍

'ഓഫ് ബ്രോഡ്വേ' (Off Broadway) നാടകങ്ങളുടെ ആഗമനം പരീക്ഷണകുതുകികളായ നാടകകൃത്തുകള്‍ക്ക് വളരെയധികം പ്രചോദനം നല്കുകയുണ്ടായി. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏറ്റവുമധികം പൊതുജനശ്രദ്ധയാകര്‍ഷിച്ച നാടകകൃത്തുകള്‍ ടെന്നസ്സി വില്യംസും (1911-83) ആര്‍തര്‍ മില്ലറും (1915-2005) ആണ്. ദ് ഗ്ലാസ് മെനാജറി (The Glass Menagerie, 1944), എ സ്ട്രീറ്റ് കാര്‍ നെയിംഡ് ഡിസയര്‍ (A Street Car Named Desire, 1947) എന്നീ നാടകങ്ങളോടുകൂടിയാണ് ടെന്നസ്സി വില്യംസിന്റെ പ്രശസ്തിയുയര്‍ന്നത്. ക്യാറ്റ് ഓണ്‍ എ ഹോട്ട് ടിന്‍ റൂഫ് (Cat on a Hot Tin Roof, 1954) തുടങ്ങിയ മറ്റു കൃതികള്‍ ഈ പ്രശസ്തിയെ ഒന്നുകൂടി ഉറപ്പിച്ചു. 1949-ല്‍ എഴുതിയ ഡെത് ഒഫ് എ സെയില്‍സ്മാന്‍ (Death of a Salesman), 1953-ല്‍ പ്രസിദ്ധം ചെയ്ത ദി ക്രൂസിബിള്‍ (The Crucible) എന്നീ നാടകങ്ങള്‍ ആര്‍തര്‍ മില്ലറെ ശ്രദ്ധേയനായ ഒരു നാടകകൃത്താക്കി. എന്നാല്‍ ഈ ആദ്യകാലകൃതികള്‍ വഴി ഇദ്ദേഹം ഉണര്‍ത്തിവിട്ട പ്രതീക്ഷകളെ ഉത്ഫുല്ലമാക്കാന്‍ പോന്നവയായിരുന്നില്ല പിന്നീടെഴുതിയ നാടകങ്ങള്‍.

യൂറോപ്പിന്റെ ശ്രദ്ധയെ ഹഠാദാകര്‍ഷിച്ച മറ്റൊരു അമേരിക്കന്‍ നാടകകൃത്താണ് എഡ്വേര്‍ഡ് ആല്‍ബി (1928- ). അസംബന്ധത്തിന്റെ അരങ്ങ് എന്നറിയപ്പെടുന്ന പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖ പ്രതിനിധിയാണ് ആല്‍ബി. ദ് സൂ സ്റ്റോറി (The Zoo Story, 1958), ദ് ഡെത് ഒഫ് ബെസ്സി സ്മിത്ത് (The Death of Bessie Smith, 1959), ദി അമേരിക്കന്‍ ഡ്രീം (The American Dream, 1961), ഹു ഈസ് അഫ്രയ്ഡ് ഒഫ് വെര്‍ജീനിയ വൂള്‍ഫ് (Who's Afraid of Virginia Woolf, 1962) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ നാടകങ്ങള്‍.

രണ്ടാം ലോകയുദ്ധത്തിനു ശേഷം

അമേരിക്കന്‍ സാഹിത്യം അതിന്റെ മൂന്നാം ഘട്ടത്തിലേക്ക്, രണ്ടാം ലോകയുദ്ധത്തിനുശേഷം പ്രവേശിച്ചു. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ അവരുടെ പ്രഖ്യാതമായ നിലപാടുകളില്‍ ഉറച്ചുനിന്നപ്പോള്‍ഒരു കൂട്ടം യുവസാഹിത്യകാരന്മാര്‍ രംഗത്തേക്കു വന്നു. അമേരിക്കന്‍ സാഹിത്യകാരന്മാരില്‍ പ്രമുഖരായ പലരുടെയും നേതൃത്വം ലോകം ഇന്ന് അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഫോക്നര്‍ തന്നെയാണ് ഒരുദാഹരണം. ഫ്രാന്‍സിലെയും മെക്സിക്കോയിലെയും യുവസാഹിത്യകാരന്മാരില്‍ ഇദ്ദേഹം ചെലുത്തിയിട്ടുള്ള സ്വാധീനത പ്രകടമാണ്. എന്നാല്‍ ഈ സ്വാധീനത എല്ലായ്പ്പോഴും ഒരേ മാര്‍ഗത്തിലൂടെയല്ല പ്രവഹിക്കുന്നത്. സാഹിത്യപരമായ ഈ ആദാനപ്രദാനങ്ങള്‍ അമേരിക്കന്‍ സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ടെന്നു സമ്മതിക്കാതെ തരമില്ല.

ജോണ്‍ സ്റ്റെയിന്‍ബെക്ക്

അമേരിക്കന്‍ സാഹിത്യനവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കിയ മിക്കവാറും എല്ലാ പ്രമുഖ സാഹിത്യനായകന്മാരും രണ്ടാം ലോകയുദ്ധത്തിനുശേഷം തങ്ങളുടെ വിശിഷ്ടമായ ഒരു കൃതിയെങ്കിലും രചിക്കുകയുണ്ടായി. കവിതയില്‍ ഫ്രോസ്റ്റും നോവലില്‍ ഹെമിങ്‍വേയും ഫോക്നറും (1897-1962) സ്റ്റെയിന്‍ബെക്കും നാടകത്തില്‍ ഒനീലും പുതിയ നേട്ടങ്ങളുണ്ടാക്കി. ഇവരുടെ സാഹിത്യപിന്തുടര്‍ച്ചക്കാരാണു നോവലില്‍ ജോണ്‍ അപ്ഡൈക്കും (1932-) കവിതയില്‍ റോബര്‍ട്ടു ലൊവലും (1917-77) നാടകത്തില്‍ എഡ്വേഡ് ആല്‍ബി(1928- )യും. അമ്പരിപ്പിക്കുന്ന സങ്കീര്‍ണതയിലും വൈവിധ്യങ്ങളിലും സ്വന്തം വ്യക്തിത്വവും തനിമയുമാണ് ഇവര്‍ നേടുന്നത്. ഈ അന്വേഷണം മൂന്നു പ്രധാന സാംസ്കാരിക ഉപഗ്രൂപ്പുകളുടെ ജീവിതത്തിലൂടെയാണു പ്രകടമായത്.

ദാക്ഷിണാത്യ-ആഫ്രോ അമേരിക്കന്‍-യഹൂദ ഗ്രൂപ്പുകളുടെ ജീവിതങ്ങളില്‍.

സോള്‍ ബെല്ലോ

ദാക്ഷിണാത്യ സാഹിത്യം

അടിമത്തത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും അസന്തുലിതാവസ്ഥയുടെയും ഫലമായി ഉളവായ വ്രണിതാഭിമാനത്തില്‍ നിന്നുയിര്‍ക്കൊണ്ട അന്യവത്കരണമാണു തെക്കിന്റെ മുഖമുദ്ര. അവരുടെ സൈനിക പരാജയത്തിന്റെ ആഴത്തിലുള്ള വടു മനസ്സില്‍ മായാതെ കിടക്കുന്നു. തെക്കിന്റെ സാഹിത്യത്തിലെ ഏറ്റവുമധികം പ്രതിഭാധനനായ ഫോക്നറുടെ കഥാലോകം യുദ്ധത്തിനുമുന്‍പുള്ള ഐതിഹാസികമായ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ക്രൂരതകളുടെയും യുദ്ധാനന്തരമുള്ള ദുരാഗ്രഹത്തിന്റെയും അവസരവാദത്തിന്റെയും പുരോഗതിയുടെയും ഇടയ്ക്ക് എവിടെയോ ആണുകിടക്കുന്നത്. രണ്ടു വിഭിന്നജീവിത സമ്പ്രദായങ്ങള്‍ തമ്മിലുള്ള അക്രമോത്സുകമായ സംഘട്ടനങ്ങളുടെ അതിര്‍ത്തിപ്രദേശമാണത്. മറ്റു ശ്രദ്ധേയരായ ദാക്ഷിണാത്യന്മാര്‍ നാടകത്തില്‍ ടെന്നസ്സി വില്യംസും (1911-83) നോവലില്‍ ബഹുമുഖ പ്രതിഭാധനനായ റോബര്‍ട്ട് പെന്‍ വാറനും (1905-1989) കാതറീന്‍ ആന്‍ പോര്‍ട്ടറും (1890-1980) കാഴ്സണ്‍ മാക്കള്ളേഴ്സും (1917-67) ഫ്ളാനറി ഒക്കോണറും (1925-64) മറ്റുമാണ്. ഇവരെല്ലാം അങ്ങേയറ്റം പ്രാദേശിക മനഃസ്ഥിതിക്കാരാണെങ്കിലും വേരുകള്‍ തേടിയലയുന്ന ആധുനിക അമേരിക്കക്കാരന്റെ ദുഃഖഭാരം പേറുന്നവര്‍ കൂടിയാണ്.

ആഫ്രോ-അമേരിക്കന്‍ സാഹിത്യം

തെക്കും കറുത്തവര്‍ഗക്കാരുടെ ജീവിതവും കെട്ടുപിണഞ്ഞാണ് കിടന്നിരുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ അതു തെക്കും വടക്കും മാത്രമായിട്ടല്ല നഗര-ഗ്രാമ ജീവിതവൈരുധ്യങ്ങളായും വളര്‍ന്നിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലെ മൂന്നു ക്ളാസ്സിക് കൃതികളില്‍ നിന്നാണ് ആധുനിക ആഫ്രോ-അമേരിക്കന്‍ സാഹിത്യത്തിന്റെ തുടക്കം. ബുക്കര്‍ ടി. വാഷിങ്ടന്റെ (1856-1915) ആത്മകഥയായ അപ് ഫ്രം സ്ളേവറി (1901), ഡൂബോയ്സി (വില്യം എഡ്വേഡ് ബര്‍ഗഹാര്‍ട്ട്)ന്റെ കാവ്യോപന്യാസങ്ങളായ ദ് സോള്‍സ് ഒഫ് ബ്ളാക് ഫോക്, ജെയിംസ് വെല്‍ഡന്‍ ജോണ്‍സണി (1871-1938)ന്റെ ദ് ഓട്ടോബയോഗ്രഫി ഒഫ് ആന്‍ എക്സ്-കളേഡ്മാന്‍ (1912) എന്നിവയാണ് ആ കൃതികള്‍.

രണ്ടാം ലോകയുദ്ധത്തിന്റെ യാതനകള്‍ക്കുശേഷം അനുഗൃഹീതകവികളായ ക്ലോഡ് മാക്കേ (1890-1948), കൗണ്ടി കുള്ളന്‍ (1903-46), ജീന്‍ ടൂമര്‍ (1894-1967), ലാങ്സ്റ്റണ്‍ ഹ്യൂസ് (1902-67) എന്നിവര്‍ ആഫ്രോ-അമേരിക്കക്കാരുടെ ജീവിതങ്ങളിലും അനുഭവങ്ങളിലും ഒരു പുതിയ താത്പര്യമുണര്‍ത്തി. ഇവരില്‍ ഹ്യൂസ് ആണ് ഏറ്റവും ശ്രദ്ധേയന്‍. റിച്ചാഡ് റൈറ്റിന്റെ (1908-60) നേട്ടത്തെ തുടര്‍ന്നു ആഫ്രോ-അമേരിക്കക്കാരുടെ നോവല്‍സാഹിത്യം ഗണനീയമായ ഒരു വിഭാഗമായിത്തീര്‍ന്നു. റാള്‍ഫ് എലിസന്റെ (1914-94) നോവലിലും ജെയിംസ് ബാള്‍ഡ്വി(1924-87)ന്റെ കൃതികളിലും ആഫ്രോ-അമേരിക്കക്കാരുടെ ഇതികര്‍ത്തവ്യതാബോധം പ്രതിഫലിക്കുന്നുണ്ട്. ദ് ഡിസ്കവറി ഒഫ് വോട്ട് ഇറ്റ് മീന്‍സ് ടു ബി ആന്‍ അമേരിക്കന്‍ ഇതിനൊരുദാഹരണമാണ്. ക്ളീവറിന്റെ ആത്മകഥയിലും രക്തസാക്ഷിയായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങി(1929-68)ന്റെ കത്തിടപാടുകളിലും പ്രസംഗങ്ങളിലും ആഫ്രോ-അമേരിക്കക്കാരുടെ ആത്മീയമായ നൊമ്പരം അതിന്റെ സങ്കീര്‍ണതയിലും ആഴത്തിലും മനസ്സിലാക്കുവാന്‍ കഴിയും. ഉദാഹരണമായി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ഐ ഹാവ് ഏ ഡ്രീം അമേരിക്കയെ ഒരു വാഗ്ദത്ത ഭൂമിയായിട്ടാണു വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ഇരുണ്ട ശരീരത്തില്‍ പൊരുത്തപ്പെടാത്ത രണ്ടാത്മാക്കള്‍, രണ്ടു ചിന്താസരണികള്‍, രണ്ടുതരം അഭിനിവേശങ്ങള്‍ - ഇതാണു ആഫ്രോ-അമേരിക്കക്കാരന്റെ ശാപം. ഈ ശാപത്തില്‍ നിന്നു മോചനം നേടുകയാണു പരമമായ ലക്ഷ്യം.

യഹൂദസാഹിത്യം

ആഫ്രോ-അമേരിക്കക്കാരുടേതിനെക്കാള്‍ വ്യാപകവും ചരിത്രദൈര്‍ഘ്യമുള്ളതുമായ മറ്റൊരു തരം ശാപം പേറിനടക്കുന്നവരാണു യഹൂദന്മാര്‍. അവരുടെ ഉത്കണ്ഠയും തനതായ വ്യക്തിത്വത്തിനു വേണ്ടിയുള്ള അന്വേഷണവുമാണ് അവരുടെ മാനസികവ്യഥയുടെ പ്രഭവകേന്ദ്രങ്ങള്‍. അമേരിക്കയിലെ ജനസംഖ്യയില്‍ ഒരു ചെറിയ വിഭാഗമായ ജൂതന്മാര്‍ക്ക് അമേരിക്കയുടെ മണ്ണില്‍ ആണ്ടിറങ്ങിയ ആത്മീയവേരുകളില്ല. എങ്കിലും രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള അവരുടെ സാഹിത്യത്തിന്റെ സമ്പന്നതയും പ്രാധാന്യവും അദ്ഭുതകരമാണ്. ബര്‍ണാഡ് മാലമഡ് (1914-86), നോര്‍മന്‍ മെയ്ലര്‍ (1923-2007), ജെ.ഡി. സാലിഞ്ജര്‍ (1919- ), സോള്‍ ബെലോ (1915-2005) എന്നിവരുടേതായി 1945-നുശേഷം ഇരുന്നൂറ്റി അമ്പതിലേറെ നോവലുകള്‍ പുറത്തുവന്നിട്ടുണ്ട്. നാടകത്തില്‍ ആര്‍തര്‍ മില്ലറും (1915-2005), നിരൂപണത്തില്‍ ലയണല്‍ ട്രില്ലിങും (1905-75), ആല്‍ഫ്രഡ് കാസിനും (1915- ) ലെസ്ളി ഫീഡ്ലറും (1917-2003) ഉന്നതശീര്‍ഷന്മാരാണ്. യുവമനസ്സുകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള അലന്‍ ഗിന്‍സ്ബര്‍ഗ് (1926- ) ബീറ്റ് കവിതാ ചൊല്‍ക്കാഴ്ചകളില്‍ ഗണനീയനാണ്.

മാറിക്കൊണ്ടിരിക്കുന്ന ഒരു ഉപസംസ്കാരത്തിന്റെ സാഹിത്യമായ യഹൂദസാഹിത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ വ്യക്തിപരതയാണ്. സമൂഹവുമായി പൂര്‍ണമായും പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത പ്രത്യേകതരം കഥാപാത്രങ്ങളിലൂടെയാണ് യഹൂദനോവലിസ്റ്റുകള്‍ തങ്ങളുടെ വര്‍ഗത്തിന്റെ സങ്കീര്‍ണങ്ങളായ വികാരവിചാരങ്ങള്‍ക്കു പ്രകാശനം നല്കുന്നത്. അനിശ്ചിതത്വവും ആശയക്കുഴപ്പവും അശാന്തിയും നിറഞ്ഞ മനസ്സുമായി രണ്ടു ലോകങ്ങള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന പ്രതീതിയാണ് ഇവരുടെ കൃതികളിലെ യഹൂദമനസ്സ് അനുവാചകരില്‍ സൃഷ്ടിക്കുന്നത്. അതിലെ നര്‍മരസത്തിനു കണ്ണുനീരിന്റെ നനവുള്ളതായിക്കാണാം.

നിരൂപണരംഗം

ഷിക്കാഗോ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് 1950-കളില്‍ അമേരിക്കന്‍ സാഹിത്യനിരൂപണരംഗത്ത് കടന്നുവന്ന ഒരു കൂട്ടം എഴുത്തുകാര്‍ 'ഷിക്കാഗോ നിരൂപകര്‍' (Chicago critics) എന്ന പേരില്‍ ഖ്യാതി നേടി. 1952-ല്‍ പ്രസിദ്ധീകൃതമായ ക്രിറ്റിക്സ് ആന്‍ഡ് ക്രിറ്റിസിസം: എയ്ന്‍ഷ്യന്റ് ആന്‍ഡ് മോഡേണ്‍ എന്ന നിരൂപണഗ്രന്ഥത്തിന്റെ ലേഖകരെ സൂചിപ്പിക്കാനാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്; ക്രമേണ ഇവരുടെ സ്വാധീനത്തില്‍ വളര്‍ന്നുവന്ന നിരൂപകരും ഈ പേരില്‍ അറിയപ്പെട്ടു. റൊണാള്‍ഡ് എസ്.ക്രെയ്ന്‍, എല്‍ഡര്‍ ഓള്‍സന്‍, വെയ്ന്‍ ബൂഥ്, നോര്‍മന്‍ ഫ്രീഡ്മാന്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഒരു സാഹിത്യനിരൂപണരീതിക്കും മറ്റൊന്നിനെക്കാള്‍ ഔത്കൃഷ്ട്യം അവകാശപ്പെടാനില്ലെന്നു വിശ്വസിച്ച ഇവരുടെ വിമര്‍ശനസമീപനത്തെ ബഹുമുഖമെന്നു (pluralist) വിശേഷിപ്പിക്കാം. ആദ്യകാലത്ത് അരിസ്റ്റോട്ടിലിന്റെ കാവ്യശാസ്ത്രത്തോട് ആഭിമുഖ്യം പ്രദര്‍ശിപ്പിച്ചിരുന്ന ഇവര്‍ നിയോ-അരിസ്റ്റോട്ടലിയന്‍സ് (Neo-Aristotelians) എന്നും അറിയപ്പെടുന്നു. കാവ്യപാഠത്തെ മാത്രം നിരൂപണാധിഷ്ഠാനമാക്കിയ 'നവനിരൂപണ' സിദ്ധാന്തത്തോട് ഇക്കൂട്ടര്‍ക്ക് പൊതുവേ വിയോജിപ്പായിരുന്നു.

ഉത്തരാധുനികത

രണ്ടാം ലോകയുദ്ധത്തിനുശേഷം അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആരംഭത്തിലുമായി ഒട്ടേറെ കൃതികള്‍ അമേരിക്കയില്‍ പുറത്തിറങ്ങി. മിക്കതിലും യുദ്ധക്കെടുതികളായിരുന്നു പ്രതിപാദ്യം. സില്‍വിയ പ്ളാത്തിന്റെ ബെല്‍ ജാര്‍, വ്ളാഡിമര്‍ നബക്കോവിന്റെ ലോലിത നോര്‍മന്‍ മെയ്ലറുടെ ദ് നേക്കഡ് ആന്‍ഡ് ദ് ഡെഡ്, ജോസഫ് ഹെല്ലറുടെ ക്യാച്ച്-22, കുര്‍ട്ട് വോണെഗട്ട് ജൂനിയറിന്റെ സ്ളോട്ടര്‍ ഹൗസ്-ഫൈവ് എന്നിവ ഈ കാലഘട്ടത്തിലെ പ്രധാന കൃതികളാണ്. പുതിയ എഴുത്തുകാര്‍ രംഗപ്രവേശം ചെയ്തതോടെ അമേരിക്കന്‍ സാഹിത്യവിഹായസ്സില്‍ മാറ്റത്തിന്റെ ശംഖൊലിയുയര്‍ന്നു. പുതു ആശയങ്ങളും, ചിന്താഗതികളും, വൈവിധ്യവും, ആവേശജനകങ്ങളായ വിവരണങ്ങളും ആധുനിക സാഹിത്യത്തിന്റെ മുഖമുദ്രയായി മാറി. സാമൂഹിക സാമ്പത്തിക സാങ്കേതിക പുരോഗതി, പിന്‍തള്ളപ്പെട്ടു കിടന്നിരുന്ന സമൂഹങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും മുന്‍നിരയിലേക്ക് കടന്നുവരാന്‍ അവസരമൊരുക്കി. 21-ാം ശ.-ത്തിന്റെ ആരംഭത്തില്‍ സാഹിത്യകൃതികള്‍ കുറേക്കൂടി ജനകീയങ്ങളായി. ഒപ്പം തന്നെ പ്രാദേശിയതയ്ക്ക് ഊന്നല്‍ ലഭിച്ചുതുടങ്ങി. ആഗോള സാഹിത്യകാരന്മാര്‍ അമേരിക്കന്‍ സംസ്കാരത്തെ താന്താങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ അവലോകനം ചെയ്തപ്പോള്‍ ഒരു ദേശത്തിന്റെ സാമൂഹിക സാംസ്കാരിക സമ്പത്ത് ലോകജനതയ്ക്ക് പരിചിതമായി. ബഹുവംശീയ സാഹിത്യകൃതികള്‍ പ്രചാരം നേടി.

സമകാലീന അമേരിക്കന്‍ സാഹിത്യത്തിന്റെ ആധുനിക മുഖമായ ഉത്തരാധുനികതയുടെ പ്രത്യേകതയാണ് ക്രമഭംഗം (fragmentariness). വിഭിന്ന സ്വരങ്ങളും വ്യക്തിത്വങ്ങളും, പശ്ചാത്തലങ്ങളും കൊളാഷും, സങ്കരതയും ഉത്തരാധുനികതയില്‍ ഇഴചേരുന്നു. രാഷ്ട്രീയവും, കലാപരവും, താത്ത്വികവുമായ ബാഹ്യഘടനകളെ തിരസ്കരിക്കുന്ന ഈ സാഹിത്യരചനകളില്‍ ആധുനിക സാഹിത്യകൃതികളില്‍ക്കാണുന്ന ആഖ്യാനപാടവം പാടേ ഉപേക്ഷിക്കുന്നു. ആഖ്യാനത്തിലും പാത്രസൃഷ്ടിയിലും ഭാഗികതയെ ആശ്രയിക്കുന്ന ഇത്തരം കൃതികളിലെ രംഗങ്ങള്‍ ഫാസ്റ്റ്ഫുഡ് റസ്റ്റാറന്റുകളിലും, സബ്വേകളിലും, ഷോപ്പിങ് ഹാളുകളിലുമൊക്കെയാണ് ചിട്ടപ്പെടുത്തുന്നത്. ടെലിവിഷന്‍ കമേര്‍ഷ്യലുകള്‍, പ്ലാസ്റ്റിക് സര്‍ജറി, ഡ്രഗ്സ് തുടങ്ങിയവയെല്ലാം ഈ കൃതികള്‍ക്കു വിഷയങ്ങളാണ്. ഉത്തരാധുനിക സാഹിത്യകാരന്മാര്‍ പ്രത്യേകിച്ച് ഡേവിഡ് എഗ്ഗേഴ്സ്, ഷക്ക് പൊളാനിക്ക് (Chuck Palahnick) തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ വക്രബുദ്ധിയോടും, പരിഹാസഭാവത്തോടും, ദാക്ഷിണ്യമനോഭാവത്തോടും കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ പുരുഷഭേദങ്ങളും വിഭിന്ന ജാതിമത സംസ്കാരവും നിറഭേദങ്ങളും പകര്‍ന്നു നല്‍കിയ വ്യത്യസ്താനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഓര്‍മക്കുറിപ്പുകളും ആത്മകഥകളും മറ്റു കഥേതര രചനകളും ഈ കാലയളവില്‍ ജനപ്രീതി നേടി. ഇന്ത്യന്‍ വംശജനായ വേദ് മേത്ത സ്റ്റോളന്‍ ലൈറ്റില്‍ അന്ധത വികലമാക്കിയ തന്റെ ബാല്യത്തിന്റെ വേദനയും പേറി ഏകനായി പഠനത്തിന് അമേരിക്കയിലേക്ക് പോകേണ്ടിവന്നതും, തുടര്‍ന്നുണ്ടായ ജീവിതാനുഭവങ്ങളും ഹൃദയസ്പര്‍ശിയായി വിവരിക്കുന്നു. ഐറിഷ് അമേരിക്കന്‍ എഴുത്തുകാരനായ ഫ്രങ്ക് മക് കോര്‍ട്ടിന്റെ എയ് ന്‍ജലാസ് ആഷസ്, പോള്‍ ആസ്റ്ററിന്റെ ഹാന്‍ഡ്സ് റ്റു മൗത്ത് എന്നീ കൃതികളിലും ദാരിദ്ര്യത്തിന്റെ കയ്പേറിയ അനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഫെമിനിസത്തിന്റെ ഉത്തരഫലങ്ങള്‍ വിലയിരുത്തുന്ന കൃതികളില്‍ ഉള്‍പ്പെടുന്നവയാണ് സൂസന്‍ ഡഗ്ളസും, മെറിഡിത്ത് മൈക്കല്‍സും ചേര്‍ന്നെഴുതിയ മമ്മി മിത്ത്. ജനിഫര്‍ബൗംഗാര്‍ഡ്നറിന്റെയും ആമി റിച്ചാര്‍ഡ്സിന്റെയും സംയുക്ത രചനയായ മാനിഫെസ്റ്റ് എ യങ് വിമന്‍, ഫെമിനിസം ആന്‍ഡ് ദി ഫ്യൂച്ചര്‍ എന്നിവ.

എഴുപതുകളില്‍ ഓജസറ്റുപോയ ചെറുകഥാ സാഹിത്യം ഏണസ്റ്റ് ഹെമിങ്‍വേ പുനരുദ്ധരിച്ചു. ഡൊണാള്‍ഡ് ബാര്‍ത്തമെ, റോബര്‍ട്ട് കൂവര്‍, ജോണ്‍ വാര്‍ത്ത്, വില്യം ഗാസ് എന്നിവര്‍ ഏതാനും മെറ്റഫിക്ഷന്‍ കഥകള്‍ രചിക്കുകയുണ്ടായി. കടുത്ത ദാരിദ്ര്യവും, മദ്യാസക്തിയും അതിജീവിച്ച് റെയ്മണ്‍ഡ് കാര്‍വര്‍ യു.എസ്സിലെ ഏറ്റവും ജനപ്രീതി നേടിയ കഥാകൃത്തായി. ഇദ്ദേഹത്തിന്റെ വില്‍ യു പ്ളീസ് ബി ക്വയറ്റ് പ്ളീസ്, വോട്ട് വീ ടോക് എബൗട്ട് വെന്‍ വി ടോക് എബൗട്ട് ലവ്, അയാം കാളിംഗ് ഫ്രം എന്നീ കൃതികള്‍ വിരസങ്ങളായ തൊഴിലിന്റെ നുകവും പേറി, വാടക വീടുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ മദ്യത്തിനടിമകളായി ആശയറ്റു ജീവിക്കുന്ന തൊഴിലാളി സമൂഹത്തിന്റെ കഥ പറയുന്നു. ഗതിമാറി ഒഴുകുന്ന അമേരിക്കന്‍ സാമൂഹികജീവിതത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളടങ്ങിയ ആന്‍ ബിയാറ്റിയുടെ പാര്‍ക് സിറ്റി, പെര്‍ഫക്ട് റീകോള്‍ തുടങ്ങിയ കൃതികളില്‍ ലക്ഷ്യബോധമില്ലാതെ അലയുന്ന ഇടത്തരക്കാരാണ് കഥാപാത്രങ്ങള്‍. പല നിയോ റിയലിസ്റ്റിക് രചയിതാക്കളിലും കാര്‍വറുടെയും ബിയാറ്റിയുടെയും പ്രഭാവം പതിഞ്ഞിട്ടുണ്ട്. ആമി ഹെംപലിന്റെ റീസണ്‍സ് റ്റു ലിവ്, ഡേവിഡ് ലിവിറ്റിന്റെ ഫാമിലി ഡാന്‍സിങ്, റിച്ചാഡ് ഫോര്‍ഡിന്റെ റോക്ക് സ്പ്രിങ്സ്, ബോബി ആന്‍ മെയ്സന്റെ ഷീലോ ആന്‍ഡ് അദര്‍ സ്റ്റോറീസ്, ജോണ്‍ അപ്ഡയ്ക്കിന്റെ ദി ആഫ്റ്റര്‍ ലൈഫ് ആന്‍ഡ് അദര്‍ സ്റ്റോറീസ് എന്നിവ ഉദാഹരണങ്ങളാണ്. 1986-ല്‍ റോബര്‍ട്ട് ഷപ്പാര്‍ഡും, ജെയിംസ് തോമസും ചേര്‍ന്ന് പുറത്തിറക്കിയ 'സഡന്‍ ഫിക്ഷന്‍' എന്ന ചെറിയ ചെറുകഥാമഞ്ജരിയെ അനുകരിച്ച് അനേകം കുട്ടിക്കഥകള്‍ അഥവാ Flash Fiction എന്നൊരു വിഭാഗവും അമേരിക്കന്‍ ഉത്തരാധുനിക സാഹിത്യത്തിലുണ്ട്. ഗദ്യകവിതയോട് സാദൃശ്യം പുലര്‍ത്തുന്ന ഇത്തരം കഥകളില്‍ പാത്രവികാസത്തിന് സാധ്യത കുറവാണ്.

സമകാലീന അമേരിക്കന്‍ നാടക സാഹിത്യത്തില്‍ സങ്കല്പവും യാഥാര്‍ഥ്യവും കൂടിക്കലരുന്നു. റ്റോണി കുഷ്നറുടെ 'എയ്ഞ്ചല്‍സ് ഇന്‍ അമേരിക്ക' നാടകങ്ങളില്‍ 80-കളില്‍ വിനാശം വിതച്ച എയ്ഡ്സ് രോഗവും സ്വവര്‍ഗരതിയുമാണ് വിഷയം. 'പാര്‍ട്ട് വണ്‍ മില്ലേനിയം അപ്രോച്ചസ്സി'ലും 'പാര്‍ട്ട് റ്റു പെരിസ്ട്രോയിക്ക'യിലും അതിഭാവുകതയും, നര്‍മവും, രാഷ്ട്രീയ ചിന്തകളും സമന്വയിക്കുന്നു. ക്രൈംസ് ഒഫ് ദ് ഹാര്‍ട്ടിന്റെ രചയിതാവായ ബെത്ത് ഹെന്‍ലി, ദ് ഹെയ്ദി ക്രോണക്കിള്‍സിന്റെ കര്‍ത്താവായ വെന്‍ഡി വാസ്സെര്‍ സ്റ്റെയ് ന്‍, അമേരിക്കപ്ളേയുടെ കര്‍ത്താവും ആഫ്രോ-അമേരിക്കക്കാരിയുമായ സൂസന്‍ ലോറി പാര്‍ക്ക്സ് എന്നിവര്‍ ഇക്കാലത്തെ പ്രധാന സ്ത്രീ നാടകകൃത്തുക്കളാണ്.

ഇലക്ട്രോണിക് പുരോഗതി സാഹിത്യസൃഷ്ടിയെ വികേന്ദ്രീകരിച്ചതിന് തെളിവാണ് അമേരിക്കന്‍ നോവല്‍ സാഹിത്യം. പല നോവലിസ്റ്റുകളും താന്താങ്ങളുടെ വേരുകള്‍ തേടി പാരമ്പര്യങ്ങളിലേക്കും, ആചാരാനുഷ്ഠാനങ്ങളിലേക്കും ചൂഴ്ന്ന് നോക്കിത്തുടങ്ങി. സോള്‍ ബെല്ലോ, ബെര്‍നാഡ് മലാമുദ്, ഹൊര്‍ട്ടന്‍സ് ക്യാലിഷര്‍, ഫിലിപ്പ് റോത്ത് എന്നിവര്‍ നഗരവാസികളായ ബുദ്ധിജീവികളുടെ, പ്രത്യേകിച്ച് യഹൂദന്മാരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചപ്പോള്‍, ജോണ്‍ അപ്ഡൈക്, ജോണ്‍ ഷീവര്‍ എന്നിവര്‍ പ്രൊട്ടസ്റ്റന്റുകാരായ ഇടത്തരക്കാരെയാണ് ചിത്രീകരിച്ചത്. പ്രമുഖരായ ഉത്തരാധുനിക നോവലിസ്റ്റുകളാണ് തോമസ് പിങ്ഷൊണ്‍, റ്റിം ഒ ബ്രയന്‍, സോണ്‍ ദിലിലോ, റ്റോണി മോറിസണ്‍, ജോയ്സ് കരോള്‍ ഓട്ട്സ് എന്നിവര്‍. പിങ്ഷൊണ്‍ന്റെ ദ് ക്രയിങ് ഒഫ് ലോട്ട് 49-ല്‍ നിഷ്കാസിതരായ ഒരുകൂട്ടം ജനങ്ങളുടെ രഹസ്യതന്ത്രങ്ങളാണ് വിഷയം. ഇദ്ദേഹത്തിന്റെയും കുര്‍ട്ട് വോനെഗട്ട് ജൂനിയറിന്റെയും കൃതികളില്‍ കാല്പനികതയും, നര്‍മവും, ഭീതിയും ഉദ്വേഗവും ചേര്‍ത്തിണക്കി ലോകത്തിന്റെ മായികാവസ്ഥയെ അവതരിപ്പിക്കുന്നു. ഓട്ട്സ്, വില്യം ബറോഡ്, റെയ്മന്‍ഡ് കാര്‍വര്‍ എന്നിവര്‍ വിഷയമാക്കിയത് അമേരിക്കന്‍ സാമൂഹിക ജീവിതത്തിന്റെ എല്ലാ തട്ടുകളിലും നടമാടിയിരുന്ന അക്രമവും അരാജകത്വവുമാണ്. മൂര്‍ച്ചയേറിയ നര്‍മവും പരിഹാസത്തോടുകൂടിയ പ്രശംസയും ആണ് റോത്ത് ജോസഫ്, ഹെലന്‍ ജൂള്‍സ് ഫെയ്ഫര്‍ എന്നിവര്‍ക്ക് ആയുധങ്ങളായത്. ശാസ്ത്ര നോവലുകളിലൂടെ പ്രശസ്തി നേടിയ ഒക്ടേവിയ ബട്ട്ലറുടെ വൈല്‍ഡ് സീഡ്, ആഫ്രോ അമേരിക്കന്‍ നോവലിസ്റ്റായ സോറനീല്‍ ഹേസ്റ്റന്റെ ദെയര്‍ ഐസ് വേര്‍ വാച്ചിങ് ഗോഡ്, വില്ലാ കാതറിന്റെ മൈ അന്‍റ്റോണിയ എന്നിവയും ജനസമ്മതി നേടിയ കൃതികളാണ്.

വിദേശീയരുടെ രചനകളും അമേരിക്കന്‍ സാഹിത്യത്തിന് മുതല്‍ കൂട്ടായിട്ടുണ്ട്. അഫ്ഗാന്‍ വംശജനായ ഖാലിദ് ഖൊസെയ്നിയുടെ കൈറ്റ് റണ്ണര്‍, ഇന്ത്യന്‍ വംശജയായ ഭാരതി മുഖര്‍ജിയുടെ മിഡില്‍മാന്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ്, മലേഷ്യാക്കാരിയായ ഷെര്‍ലി ഗോക്ക്ലിന്‍ ലിമിസിന്റെ ജൂ ആന്‍ഡ് ഗോള്‍ഡ്, ഫിലിപ്പൈന്‍കാരിയായ ബിയാന്‍ വെനിഡോ സാന്റോസിന്റെ കാവ്യാഖ്യായികയായ (poetic novel) സെന്റ് ഒഫ് ആപ്പിള്‍സ്, ചൈനീസ്വംശജനായ ചീനഹാജിനിന്റെ വെയിറ്റിങ് ഇവയെല്ലാം ജനപ്രിയ രചനകളില്‍ ഉള്‍പ്പെടുന്നു. മീന അലക്സാണ്ഡര്‍, ചിത്രാ ബാനര്‍ജി ദിവകരുണി, ജുംപ ലാഹിരി എന്നിവരും പ്രശസ്തി നേടിയ ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റുകളാണ്.

ലോക അക്ഷര സമ്പത്തിന്റെ മുന്‍ നിരയില്‍ നില്‍ക്കുന്ന അമേരിക്കന്‍ സാഹിത്യം കൊളോണിയല്‍ പൂര്‍വകാലം മുതല്‍ ചരിത്ര സാമൂഹിക ഘടകങ്ങളുടെ തലോടലേറ്റ് പരിണാമം പ്രാപിച്ച് ഉത്തരാധുനികതയിലെത്തി നില്‍ക്കുമ്പോള്‍ ഒരേസമയം മാനുഷികതയും, ക്രൌര്യവും പ്രസന്നതയും നിറഞ്ഞു നില്‍ക്കുന്നു.

(ഡോ. എന്‍.എ. കരിം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍